ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 21, ഞായറാഴ്‌ച

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍ - ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S.

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിന് 

ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S. എഴുതിയ അവതാരിക:


ഭൂമിയില്‍ ഔഷധമല്ലാത്തതായി യാതൊന്നുമില്ല. താരും തളിരും പൂവും കായും മണ്ണും ജലവും വായുവും തീയും പുകയും എന്നുവേണ്ട, പക്ഷിമൃഗാദികളും മനുഷ്യന്‍ സ്വയംതന്നെയും പലപ്പോഴും ഔഷധങ്ങളാകുന്നു. പ്രപഞ്ചസൃഷ്ടി പഞ്ചമഹാഭൂതങ്ങളാലാണ്. പ്രകൃതിയുടെ ഭാഗമായ മനുഷ്യന്റെ ശാരീരികഘടകങ്ങളും മറ്റൊന്നുമല്ല. മറ്റു പ്രപഞ്ച സൃഷ്ടികളില്‍നിന്നുതന്നെ ഊര്‍ജം നേടിയാണ് പ്രകൃതിയിലെ ഏതു വസ്തുവിന്റെയും  ഉത്പാദനവും നിലനില്പും വിഘടനവും വീണ്ടുമുള്ള ഉടലെടുക്കലും. ഇങ്ങനെ ചെയ്യുന്നതിലൂടെ അനന്തമായ പരിണാമചക്രം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിലുള്ള രൂപമെടുത്തവയും അല്ലാത്തവയുമായ സകലതും ഒരേസമയംതന്നെ ഊര്‍ജത്തിന്റെ ഉറവിടങ്ങളും ദാതാക്കളും ഊര്‍ജ-അര്‍ഥികളുമായിരിക്കുന്നു.
മനുഷ്യശരീരത്തിന്റെ സകലവിധ ജൈവകര്‍മ്മങ്ങള്‍ക്കുമുള്ള പ്രധാന ഊര്‍ജസ്രോതസ്സ് ആഹാരമാണ്. ആഹാരം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസിക ആരോഗ്യത്തിനും നിദാനമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യപൂര്‍ണമായ നിലനില്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ആഹാരവും ഉറക്കവും ചിട്ടയായ ലൈംഗികവൃത്തിയും അനിവാര്യമാണെന്നത്രെ ആയുര്‍വേദമതം. അതിനാല്‍ത്തന്നെ ഇവ ജീവിതത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളായി (ത്രയോപസ്തംഭങ്ങള്‍) കരുതപ്പെടുന്നു.
ഔഷധങ്ങള്‍ രോഗിക്കും രോഗത്തിനും കാലാനുസൃതമായും മറ്റും പലവിധത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നവയും ബഹുവിധ ഗുണങ്ങളോടു കൂടിയവയും രോഗശമനസമര്‍ഥങ്ങളായ ഔഷധവീര്യങ്ങളാല്‍ സമ്പന്നമായതും ഉപയോഗയോജ്യവും ആകണം എന്നാണ് ആയുര്‍വേദം നിര്‍വചിച്ചിരിക്കുന്നത്.
ആഹാരത്തിലൂടെ ഔഷധമെന്നതും ആഹാരംതന്നെ ഔഷധമാകുന്നതും അഭിമതമായ ഒരു ഔഷധോപയോഗമാര്‍ഗം തന്നെ. അന്നത്തോടൊപ്പവും അല്ലാതെയും ആഹാരത്തിന് മുമ്പും പിമ്പും ആഹാരത്തിനു മധ്യത്തിലായും ഓരോ ഉരുളകള്‍ക്കൊപ്പവും ഓരോ തവണ ചവയ്ക്കുമ്പോഴും ധാന്യങ്ങളോടൊപ്പവും ഇടയ്ക്കിടയ്ക്കും രാത്രിയിലും എന്നിങ്ങനെ ഔഷധോപയോഗ കാലങ്ങള്‍ നിജപ്പെടുത്തിയിരിക്കുന്നു. ആയുര്‍വേദത്തില്‍ വിവിധ തരം ആഹാരകല്പനകളും ഔഷധകല്പനകളും ഔഷധയുക്തങ്ങ ളായ ആഹാരകല്പനകളും നിര്‍ദേശിക്കുന്നുണ്ട്. ആപൂപങ്ങള്‍ (അപ്പം), മോദകങ്ങള്‍, ക്ഷീരപാകങ്ങള്‍, ഔഷധക്കഞ്ഞിക്കൂട്ടുകള്‍, കുറുക്കുകള്‍ മുതലായ നിരവധി ആഹാരകല്പനകളിലൂടെയുള്ള ഔഷധപ്രയോഗങ്ങള്‍ വിശദമായിത്തന്നെ ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ കാണാം. ആധുനിക കാലഘട്ടത്തില്‍ ഇവയുടെ പ്രായോഗികത സംശയിക്കുന്നവര്‍ക്കുള്ള ലളിതമായ മറുപടിയാണ്  യോഗാചാര്യന്‍ ശ്രീ. എന്‍. പി. ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന ഈ കൃതി.
യോഗവിദ്യ, പ്രകൃതിജീവനശാസ്ത്രം, പ്രാണിക് ഹീലിങ്, റിഫ്‌ളക്‌സോളജി തുടങ്ങി നിരവധി വ്യവസ്ഥാപിതേതരമായ ആരോഗ്യപദ്ധതികള്‍ വിജയകരമായി പ്രയോഗിക്കാന്‍ നൈപുണ്യം നേടിയിട്ടുള്ള ശ്രീ. എന്‍. പി. ആന്റണി ഈ രംഗത്ത് ഒരു നല്ല പ്രയോക്താവും പരിശീലകനും കൂടിയാണ്. സ്‌കൂള്‍ അധ്യാപകനായ അദ്ദേഹം തന്റെ ഔദ്യോഗികചുമതലകളൊഴിഞ്ഞുള്ള സമയമത്രയും ആത്മീയവും മനുഷ്യോപകാരപ്രദവുമായ നിരവധി വിജ്ഞാന കര്‍മ്മമേഖലകളില്‍നിന്നും അറിവുകള്‍ ആര്‍ജിക്കുവാനും അവയുടെ പ്രയോഗത്തിനുമായി വിനിയോഗിക്കുന്നു. വേഷത്തിലും ജീവിതത്തിലും ലാളിത്യവും ആദര്‍ശശുദ്ധിയും അദ്ദേഹം നിഷ്‌കര്‍ഷയോടെ നിലനിര്‍ത്തുന്നു. സാമ്പത്തികമായതോ ഭൗതികമായതോ ആയ ലാഭങ്ങള്‍ പരിഗണിക്കാതെതന്നെ സ്വപ്രയത്‌നാര്‍ജിതമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാര പ്പെടുത്തുവാന്‍ അദ്ദേഹത്തിന് യാതൊരു വൈമനസ്യവുമില്ലെന്നത് എടുത്തുപറയേണ്ട ഒരു വ്യക്തിവിശേഷമാണ്. ആത്മീയ, സാമൂഹിക, ആരോഗ്യരക്ഷാരംഗത്തെ നിരവധി സമുന്നത വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുമായ അനുഭവങ്ങളും അറിവും പങ്കുവയ്ക്കാനും ആശീര്‍വാദം നേടാനുമായത് മഹാഭാഗ്യമായി ശ്രീ. എന്‍. പി. ആന്റണി അനുസ്മരിക്കാറുണ്ട്. ജനോപകാരപ്രദമായ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം നല്ല കവിയും സാഹിത്യകുതുകിയും കൂടിയാണ്. 
നമ്മുടെ പരിസരങ്ങളില്‍ സുലഭമായ ഔഷധങ്ങളും ഫലവര്‍ഗങ്ങളും മൂലികകളും ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായ 'കുറുക്കുകള്‍' തയ്യാറാക്കുവാനും അവയെ ആരോഗ്യ സംരക്ഷണാര്‍ഥവും രോഗാവസ്ഥകളിലും പ്രയോജനപ്പെടുത്താനും യോഗാചാര്യന്‍ ശ്രീ. എന്‍. പി. ആന്റണി തയ്യാറാക്കിയ ഈ പുസ്തകം ആരോഗ്യ അഭ്യുദയകാംക്ഷികളായ ഓരോരുത്തര്‍ക്കും അവസരമുണ്ടാക്കട്ടെയെന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട് ഈ ഗ്രന്ഥം ഞാന്‍ ആസ്വാദകസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S.
സേവാസദനം,
ചിറ്റയം,
ഇഞ്ചവിള പി.ഒ.
കൊല്ലം - 691601.
ഫോണ്‍: 9447211112




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ