ആകെ പേജ്‌കാഴ്‌ചകള്‍

2021, മേയ് 11, ചൊവ്വാഴ്ച

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

 ഈ പോസ്റ്റ് ഒരു കുറ്റി പൂട്ടിന്റെ രൂപത്തിലാണ്

ആദ്യം ഒരു കഥയാകട്ടെ. കോവിഡിന്റെ പശ്ചാത്തലത്തിൽ ദിവസവും ഓരോ കഥ എഴുതുക എന്നൊരു പ്രോജക്ട് സ്വയം ഏറ്റെടുത്ത് ഗിന്നസ് ബുക്ക് റിക്കാർഡ് ജേതാവായ രേഖ വെള്ളത്തൂവലിന്റെ 365-ാമത്തെ കഥ

പ്രതിരോധം

 https://www.facebook.com/100002514300450/posts/3968538109906627/?app=fbl

ഹോമിയോപ്പതിയുടെ ശാസ്ത്രീയത     

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉത്ഭവം. ഉപജ്ഞാതാവ് ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ. 1755 ഏപ്രിൽ 10-ന് ജർമ്മനിയിൽ സാക്‌സൺ ഡിസ്ട്രിക്റ്റിലെ മീസ്സൺ നഗരത്തിലായിരുന്നു ഹാനിമാന്റെ ജനനം. അച്ഛൻ ഒരു കളിമൺ ചിത്രകലാകാരനായിരുന്നു. മകനെ തന്റെ തൊഴിലിൽ ഒരു പ്രഗല്ഭ ചിത്രകാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിന് അനുകൂലമായിരുന്നില്ല മകന്റെ വാസനകൾ.

     ബാല്യത്തിൽ പ്രകൃതിയുടെ ആരാധകനായിരുന്നു ഹാനിമാൻ. പ്രകൃതിസത്തയുടെ അന്വേഷണമായി പരിഗണിച്ചു ആ ആരാധന. അതിന്റെ ഫലമാണ് വൈദ്യശാസ്ത്രപഠനത്തിൽ അദ്ദേഹത്തിനുണ്ടായ ആഭിമുഖ്യം. ലിപ്‌സഗ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് വൈദ്യശാസ്ത്രം പഠിച്ചു. അവിടെനിന്നു നേടിയ ഉന്നത ബിരുദവുമായിട്ടാണ് ഹാനിമാൻ ബാഹ്യലോകത്തേക്കിറങ്ങിയത്.

     അശാസ്ത്രീയവും പ്രാകൃതവുമായിരുന്നു അന്നത്തെ ചികിത്സാമുറകൾ. ചോരകൊത്തുക, പൊള്ളിക്കുക തുടങ്ങിയ രീതികൾ. ഇവയെല്ലാം ഹാനിമാനെ ചിന്തിപ്പിച്ചു. ഔഷധങ്ങളുടെ ഫലങ്ങളെക്കുറിച്ചുള്ള അജ്ഞതയും അവയുടെ പ്രയോഗത്തിലുള്ള അശാസ്ത്രീയതയും ആയിരുന്നു പ്രധാന പ്രശ്‌നങ്ങൾ. വൈദ്യശാസ്ത്രത്തിലുണ്ടാകേണ്ട നവോത്ഥാനത്തെക്കുറിച്ചായി ഹാനിമാന്റെ ചിന്ത. പ്രാക്ടീസ് നിർത്തി. ശാസ്ത്രഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ ബഹുഭാഷാ പാണ്ഡിത്യം അതിനു വലിയ സഹായമായിരുന്നു. പരിഭാഷാകൃതികൾ വളരെവേഗം അംഗീകാരം നേടി.

     ഔഷധശാസ്ത്രത്തിലെ ആധികാരികഗ്രന്ഥമായ ഡോ. വില്യം കല്ലന്റെ 'ഔഷധവിജ്ഞാനീയം' (Materia Medica) എന്ന പുസ്തകം ഇംഗ്ലീഷിൽനിന്ന് ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലേർപ്പെട്ട ഹാനിമാനാണ് തന്റെ കാലത്തെ വൈദ്യശാസ്ത്രരീതിക്ക് അലോപ്പതി എന്ന പേർ നൽകിയത്. മെറ്റീരിയ മെഡിക്കയുടെ രണ്ടാം വാല്യത്തിൽ സിങ്കോണ ബാർക്കിനെയും (ക്വയിനാ മരത്തിന്റെ തൊലി) അതിന് മലമ്പനി ഭേദപ്പെടുത്തുവാനുള്ള കഴിവിനെയും കുറിച്ച് പ്രതിപാദിച്ചിരുന്നു. സിങ്കോണയുടെ കയ്പുരസവും ആമാശയോത്തേജനശക്തിയുമാണ് മലമ്പയരോഗത്തെ സുഖപ്പെടുത്തുന്നത് എന്ന ഡോ. കല്ലന്റെ പ്രസ്താവത്തോട് വൈദ്യശാസ്ത്ര പണ്ഡിതൻ കൂടിയായ പരിഭാഷകന് യോജിക്കുവാനായില്ല. കാരണം, സിങ്കോണപോലെ കയ്പുരസമുള്ളതും ആമാശയോത്തേജനശക്തിയുമുള്ള മറ്റ് പല ഔഷധങ്ങളും മലമ്പനിക്ക് സിദ്ധൗഷധങ്ങളായി. പ്രയോജനപ്പെട്ടു കാണുന്നില്ല. അതുകൊണ്ട് സിങ്കോണയിലെ മറ്റെന്തെങ്കിലും ഘടകമായിരിക്കും മലമ്പനിരോഗശമനം വരുത്തുന്നതെന്ന് ഡോ. ഹാനിമാൻ ഊഹിച്ചു. അത് പരീക്ഷിച്ചറിയുന്നതിന് അദ്ദേഹംതന്നെ സിങ്കോണയുടെ മൂലകഷായം രണ്ടു ഡ്രാം വീതം ദിവസം പല ആവർത്തി സേവിക്കുകയുണ്ടായി. ആശ്ചര്യകരമെന്നു പറയട്ടെ! അരോഗദൃഢഗാത്രനായ ഡോ. ഹാനിമാന് മലമ്പനിക്ക് സമാനമായ എല്ലാ രോഗലക്ഷണങ്ങളും ഉണ്ടായി. ഔഷധസേവ നിർത്തിയപ്പോൾ അവയെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പുതിയ ആശയം ഉളവായി - ഒരു ഔഷധവസ്തു ഏത് രോഗാവസ്ഥയ്ക്കാണ് സിദ്ധൗഷധമാകുന്നത് അതിന് ആരോഗ്യമുള്ളവരിൽ പ്രസ്തുത രോഗാവസ്ഥ സൃഷ്ടിക്കുവാൻ കഴിയുമെന്ന് . സ്വന്തം കുടുംബാംഗങ്ങളിലും സ്‌നേഹിതരിലും ഇതേ പരീക്ഷണം നടത്തി തന്റെ നിഗമനത്തെ അദ്ദേഹം സ്ഥിരീകരിച്ചു.

     1790 ൽ നടന്ന ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനസിദ്ധാന്തം ആവിഷ്‌കരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞത്. 'സമം സമംകൊണ്ട് ഭേദപ്പെടുന്നു' എന്ന ഈ സിദ്ധാന്തത്തെ പ്രാചീന ആയുർവേദാചാര്യന്മാരുടെ 'വിഷസ്യവിഷമൗഷധം' എന്ന സിദ്ധാന്തത്തോട് താരതമ്യപ്പെടുത്തുന്നത് അസംഗതമാകുകയില്ല. പാശ്ചാത്യ ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസും ഔഷധത്തിന്റെ രോഗവിനാശ ശക്തികളിൽ ഒന്നായി ഈ തത്ത്വത്തെ പ്രതിപാദിച്ചിട്ടുണ്ട്. ആറുവർഷംകൊണ്ടാണ് ഈ സിദ്ധാന്തത്തെ ഡോ. ഹാനിമാൻ വികസിപ്പിച്ചെടുത്തത്. അദ്ദേഹം പ്രഥമദൃഷ്ട്യാ ഈ തത്ത്വത്തെക്കുറിച്ചുണ്ടാകാവുന്ന മിഥ്യാധാരണയെ മാറ്റുകയും ശാസ്ത്രീയമായ അടിസ്ഥാനത്തിൽ ഈ സിദ്ധാന്തത്തെ വ്യാഖ്യാനിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. 1796-ൽ 'ഹ്യൂഫ്‌ലാൻഡ് ജേർണൽ' എന്ന വൈദ്യശാസ്ത്രമാസികയിൽ 'ഔഷധങ്ങളുടെ രോഗശമനശക്തികളെ നിരീക്ഷിക്കുന്നതിനുള്ള ഒരു പുതിയ സിദ്ധാന്തത്തെപ്പറ്റി ഒരു ഉപന്യാസം' ഡോ. ഹാനിമാൻ പ്രസിദ്ധീകരിച്ചതോടെ 'ഹോമിയോപ്പതി' എന്ന യുക്തിസഹമായ ചികിത്സാശാസ്ത്രം ജന്മംകൊണ്ടു.

     തുടർന്ന് ഹോമിയോപ്പതിയുടെ ഔഷധനിർമ്മാണം, ഔഷധപ്രയോഗം എന്നിവയ്ക്കുവേണ്ട നിയമങ്ങളും തത്ത്വങ്ങളും രീതികളും അദ്ദേഹം ആവിഷ്‌കരിച്ചു. ചികിത്സകന്റെ കർത്തവ്യങ്ങൾ, യോഗ്യതകൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വ്യക്തമായി നിർദേശിച്ചു. രോഗങ്ങളെ ശാസ്ത്രീയമായി തരംതിരിക്കുകയും അവയ്‌ക്കോരോന്നിനും ഉചിതമായ ചികിത്സാമുറകൾ വിധിക്കുകയും ചെയ്തു. ശസ്ത്രക്രിയവേണ്ടി വരുന്നത് എവിടെ, സമാനൗഷധ സിദ്ധാന്തത്തിന്റെ സാദ്ധ്യമായ പരിമിതികളും ഏവ, തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമസ്ത പ്രശ്‌നങ്ങളും ഡോ. ഹാനിമാൻ വിശകലനം ചെയ്തു. തന്റെ പുതിയ ചികിത്സാശാസ്ത്രത്തിന് അനിവാര്യമായ കാര്യങ്ങളെക്കുരിച്ച് വിശദമായും സൂക്ഷ്മമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഡോ. ഹാനിമാൻ രചിച്ചതാണ് 'ഓർഗനൺ ഓഫ് മെഡിസിൻ' എന്ന കൃതി. ഇതാണ് ഹോമിയോപ്പതിയുടെ ആധാരഗ്രന്ഥം.

     ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. ഹാനിമാൻ ഔഷധങ്ങൾ നിർമ്മിക്കുകയും ചികിത്സ നടത്തുകയും ചെയ്തു. അന്നു നിലവിലിരുന്ന ചികിത്സാ സമ്പ്രദായങ്ങൾക്ക് ഭേദമാക്കാൻ കഴിയാതിരുന്ന പല രോഗങ്ങളും ദോഷഫലങ്ങളില്ലാതെ ചികിത്സിച്ചു ഭേദമാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. രോഗചികിത്സയുടെ രംഗത്തുണ്ടായ ആവേശകരമായ ഈ വിപ്ലവം സാമാന്യജനങ്ങളെയും ചികിത്സകൻമാരെയും ആകർഷിക്കുകയുണ്ടായി. വൈദ്യശാസ്ത്രരംഗത്തുള്ളവരിൽ പലരും ഡോ. ഹാനിമാന്റെ പുതിയ സിദ്ധാന്തത്തെയും ചികിത്സാരീതിയേയും സ്വാർത്ഥലാഭത്തിനുവേണ്ടി ഹീനമാംവിധം വിമർശിക്കുകയും തള്ളിപ്പറയുകയും ചെയ്തിരുന്നു. അവയെ സമചിത്തതയോടെ നേരിട്ട ഡോ. ഹാനിമാൻ ഹോമിയോപ്പതി ചികിത്സയുടെ ശാസ്ത്രീയ സത്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും തന്റെ ചികിത്സാ നൈപുണ്യത്തിലൂടെ അതിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്കു പ്രദാനം ചെയ്യുകയും ചെയ്തു.

     രോഗങ്ങളുടെ സമാനലക്ഷമങ്ങൾ ഉളവാക്കാൻ കഴിയുന്ന ഔഷധങ്ങൾ ലഘുമാത്രയിൽ പ്രയോഗിച്ച് രോഗശമനം വരുത്തുവാൻ കഴിയുമെന്നും അത് പ്രകൃതിതത്ത്വത്തിലധിഷ്ഠിതമാണെന്നും അവകാശപ്പെടുന്ന ഹോമിയോപ്പതി പ്രചുരപ്രചാരം നേടാൻ അധികം താമസിച്ചില്ല.

ഹോമിയോപ്പതി - അടിസ്ഥാനതത്ത്വങ്ങൾ

     ഹോമിയോപ്പതി ചികിത്സാശാസ്ത്രത്തെ മനസ്സിലാക്കുന്നതിന് അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാകുന്നു. സുവ്യക്തവും യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയ വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. അവയിൽ പ്രധാനപ്പെട്ടവ എന്തെന്ന് പരിശോധിക്കാം.

സമാനൗഷധസിദ്ധാന്തം (Law of Similar Medicine)

     'സിമിലിയ സിമിലിബസ് ക്യൂറന്റർ' എന്ന ലാറ്റിൻ വാക്യമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം. ഇത് സമാനൗഷധ സിദ്ധാന്തമാകുന്നു.

     രോഗിയിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾക്കു സമാനമായ ലക്ഷണങ്ങൾ അരോഗ ശരീരത്തിലാവിഷ്‌കരിക്കാൻ കഴിവുള്ള ഔഷധവസ്തുവിന്റെ ലഘുമാത്രകൊണ്ട് രോഗലക്ഷണങ്ങൾ നീക്കംചെയ്ത് രോഗിയുടെ പൂർവ്വാരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിയുമെന്നതാണ് സമാനൗഷധസിദ്ധാന്തം.

     അഷ്ടാംഗഹൃദയം എഴുതിയ വാഗ്ഭടന്റെ ആചാര്യനായിരുന്ന ചരകന്റെ 'വിഷസ്യ വിഷമൗഷധം'എന്ന വാക്യത്തിലുള്ളതും ഇതേ ആശയമാണ്. പാശ്ചാത്യ ചികിത്സാ സമ്പ്രദായത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസ്തന്നെ ഔഷധത്തിന്റെ രോഗവിനാശ ശക്തികളിൽ ഒന്നായി ഈ തത്ത്വത്തെ അംഗീകരിച്ചിട്ടുണ്ട്.

     ഹോമിയോപ്പതിയിലെ ഔഷധ വിജ്ഞാനീയത്തിന് 'മെറ്റീരിയ മെഡിക്ക' എന്നാണ് പേർ. വളരെ ശാസ്ത്രീയമായി തയ്യാറാക്കിയതാണ് മെറ്റീരിയ മെഡിക്ക. ഒരൗഷധവസ്തുവിന്റെ രോഗശമനശക്തി അറിയുന്നതിന് ഔഷധഗുണ സ്ഥിരീകരണം (Drug  Proving) ചെയ്യേണ്ടതുണ്ട്. ഔഷധം രോഗമില്ലാത്തവരിൽ പ്രയോഗിക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. അവരിൽ ഔഷധം ഉളവാക്കുന്ന മാനസികവും ശാരീരികവുമായ എല്ലാ ഭാവവ്യത്യാസങ്ങളും രോഗലക്ഷണങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് അവ വീണ്ടും വ്യത്യസ്തരായവരിൽ ആവർത്തിച്ചാവർത്തിച്ച് പരീക്ഷിച്ചുനോക്കുന്ന പ്രക്രിയയാണ് ഔഷധഗുണസ്ഥിരീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ രോഗികളിൽ കാണുന്ന ലക്ഷണങ്ങൾക്ക് സമാനൗഷധം തിരഞ്ഞെടുത്ത് നൽകുമ്പോൾ രോഗശമനം സുനിശ്ചിതമാണ്. ഒരൗഷധത്തിന്റെ രോഗോന്മൂലനശക്തിയെ നിർണ്ണയിക്കുന്നത് അതിന്റെ രോഗജനകശക്തി അടിസ്ഥാനമാക്കിയാണ്.

ഏകൗഷധ സിദ്ധാന്തം (Law of  Single Medicine)

     രോഗിയിൽ ഒരുസമയത്ത് ഒരൗഷധംമാത്രം പ്രയോഗിക്കുകയെന്നതാണ് ഏകൗഷധസിദ്ധാന്തം. ഹോമിയോപ്പതിയുടെ മൂലസിദ്ധാന്തങ്ങളിലൊന്നാണിത്. ഓരോ ഔഷധവസ്തുവും പ്രയോഗാവസ്ഥയിൽ തനതായ മാനസികവും ശാരീരികവുമായ ലക്ഷണസമൂഹത്തെ സൃഷ്ടിക്കുന്നു. ഹോമിയോ ഔഷധം ചികിത്സയ്ക്കു നിർദ്ദേശിക്കുന്നതും ഈ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് അനവധി ഔഷധങ്ങൾ ഒരേസമയത്ത് പ്രയോഗിക്കുക അശാസ്ത്രീയമാണ്. ഒന്നിൽക്കൂടുതൽ ഔഷധങ്ങൾ സമ്മിശ്രമായി പ്രയോഗിക്കുമ്പോൾ അവയിൽ ഓരോന്നിന്റെയും ഗുണങ്ങളിൽ ഏതൊക്കെ നഷ്ടപ്പടെടുന്നു. ഏതൊക്കെ പുതുതായി ഉണ്ടാകുന്നു. അല്ലെങ്കിൽ രോഗശമനം നൽകുന്ന ഘടകമേത്, രോഗവർദ്ധന വരുത്തുന്നതേത് എന്നൊന്നും തിട്ടപ്പെട്ടുത്താനാവില്ല. ഒന്നിൽക്കൂടുതൽ ഔഷധവസ്തുക്കളുടെ മിശ്രിതരൂപത്തിലുള്ള പ്രയോഗം എപ്പോഴെങ്കിലും ദോഷഫലമുളവാക്കിയാൽ അതകറ്റുന്നതിനുള്ള പ്രത്യൗഷധം (Antidotes) കൃത്യമായി കണ്ടെത്തുന്നതിന് പ്രയാസവും നേരിടുന്നു.

ലഘുമാത്രാ ഔഷധസിദ്ധാന്തം (Law of Minimum Dose)

     രോഗിയിൽ രോഗവർദ്ധനവോ അന്തര ദോഷഫലങ്ങളോ ഉളവാക്കാതെ പൂർണ്ണമായ രോഗശമനത്തിനു വേണ്ടിവരുന്ന ഔഷധത്തിന്റെ ഏറ്റവും കുറഞ്ഞ അളവിനെ 'ലഘുമാത്ര'(Minimum Dose) എന്നു നിർവ്വചിക്കാം. ലഘുമാത്രയിലുള്ള ഔഷധപ്രയോഗംകൊണ്ട് വെളിപ്പെടുന്ന ഫലങ്ങൾ ശരീരശാസ്ത്രാനുസാരമായ അളവിലോ (ുവ്യശെീഹീഴശരമഹ റീലെ) വിഷാനുസാരമായ അളവിലോ (Toxicdose) മാരകമായ അളവിലോ (Lethal dose) മനുഷ്യശരീരത്തിൽ ആവിഷ്‌കരിക്കുന്ന ലക്ഷണങ്ങളിൽനിന്ന് വളരെ വ്യത്യസ്തവും വിപുലവും വ്യക്തവും സുനിശ്ചിതവുമാണ്. രൂക്ഷമാത്രയിൽ പ്രയോഗിച്ചാൽ എടുത്തുപറയത്തക്ക രോഗലക്ഷണങ്ങൾ ഉളവാക്കാൻ കഴിയാത്ത ഔഷധ വസ്തുക്കൾക്ക് സൂക്ഷ്മമാത്രയിൽ അഭൂതപൂർവ്വമായ ലക്ഷണസമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

     ഇതുകൂടാതെ രോഗാവസ്ഥയിലും സൂക്ഷ്മമാത്രയിലെ ഔഷധപ്രയോഗം കൊണ്ടുണ്ടാകുന്ന ഫലങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. രോഗാവസ്ഥയിൽ രൂക്ഷമാത്രയിൽ പ്രയോഗിച്ചാൽ അപകടസാദ്ധ്യതയുള്ള ഔഷധങ്ങൾതന്നെ ലഘുവായി പ്രയോഗിച്ചാൽ രോഗശമനം നൽകുന്നു. രോഗശമനം വരുത്തുവാൻ ഏറ്റവും ഉത്തമം ഔഷധങ്ങളുടെ കുറഞ്ഞ അളവിലുള്ള പ്രയോഗംതന്നെയാണെന്ന് ഹിപ്പോക്രാറ്റിസും കണ്ടെത്തിയിട്ടുണ്ട്. സമാന ഔഷധസിദ്ധാന്തത്തിലെന്നപോലെ ഹിപ്പോക്രാറ്റിസിന്റെ ഈ സിദ്ധാന്തവും പ്രയോഗത്തിൽ വരുത്തിയത് ഡോ. സാമുവൽ ഹാനിമാനാണ്.

ആവർത്തന സിദ്ധാന്തം (Law of Potentisation)

     ഹോമിയോപ്പതിയിൽ ലഘുമാത്രയെന്നുപറഞ്ഞാൽ സൂക്ഷ്മമാത്രയെന്നാണ് വിവക്ഷ. സൂക്ഷ്മമാത്രയെന്നാൽ ഔഷധങ്ങളുടെ പൊട്ടന്റൈസ്ഡ് രൂപം. ഇതിന് 'ആവർത്തനം' എന്നു മലയാളത്തിൽ പറയുന്നു. ഔഷധവസ്തുവിന്റെ സ്വഭാവമനുസരിച്ച് തനൂകരണം (Dissolution), കമ്പനം (Sussussion), അരച്ചുചേർക്കൽ (Trituration) എന്നീ സങ്കേതങ്ങളിലൂടെ ഒരു പദാർത്ഥത്തിൽ അന്തർലീനമായിക്കിടക്കുന്ന ഔഷധശക്തിയെ ഉണർത്തി അതിനെ വർദ്ധിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് പൊട്ടന്റൈസേഷൻ. ഇതുമൂലം ഓരോ ഉയർന്ന പൊട്ടൻസിയിലും ഔഷധവസ്തുവിന്റെ ഭൗതിക-രാസഗുണങ്ങൾ നഷ്ടപ്പെടുകയും പ്രസ്തുത ഔഷധവസ്തുവിൽ അന്തർലീനമായിക്കിടക്കുന്ന ചലനാത്മകശക്തി ക്രമാനുസൃതമായി വർദ്ധിക്കുകയും മനുഷ്യശരീരത്തിൽ വർദ്ധിച്ച വീര്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഔഷധങ്ങളുടെ പ്രഭാവം ഈ വിധത്തിൽ വർദ്ധിപ്പിക്കാമെന്നു കണ്ടുപിടിച്ചത് ഡോ. ഹാനിമാൻതന്നെയാണ്.

     പൊട്ടന്റൈസ്ഡ് ഔഷധങ്ങളുടെ പ്രഭാവത്തെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചും ഭൗതികവാദികളിൽ ഇന്നും സംശയം നിലനിൽക്കുന്നുണ്ട്. അവർക്ക് ഹോമിയോപ്പതിയിലെ ശതാംശ അനുപാതത്തിൽ (Centesimal Scale) ആറാമത് പൊട്ടൻസിവരെയുള്ള ഔഷധങ്ങളിൽ മാത്രമേ ഔഷധവസ്തുവിന്റെ ഭൗതികാംശം ഉള്ളതായി കാണാൻ കഴിഞ്ഞിട്ടുള്ളൂ. അതിന് ശേഷമുള്ള ആവർത്തനങ്ങളിൽ ഔഷധവസ്തുവിന്റെ യാതൊരു കണികപോലും കണ്ടെത്താൻ കഴിയാത്തതിനാൽ അതിന് രോഗശമനശക്തി ഇല്ലെന്നുപോലും ആരോപിക്കുന്നുണ്ട്. ഔഷധങ്ങൾക്ക് ആവർത്തനം കൂടുന്നതിനനുസരിച്ച് വീര്യം വർദ്ധിക്കുമെന്നത് അനുഭവബോദ്ധ്യമാണ്. ഒരുലക്ഷം പ്രാവശ്യം ആവർത്തിച്ചിട്ടുള്ള ഔഷധങ്ങളുടെ ഒരു തുള്ളികൊണ്ട് 50-ൽപ്പരം കടുകുമണിപോലെയുള്ള പഞ്ചസാര ഗുളികകളെ ഔഷധവീര്യമുള്ളതാക്കുന്നു. അതിൽനിന്നും ഒന്നോ രണ്ടോ ഗുളികകൾ ഒരു ഡോസായി നൽകികൊണ്ട്, മറ്റു ചികിത്സാരീതികളനുസരിച്ച് വളരെയധികം ശമനവീര്യം ഉണ്ടെന്നവകാശപ്പെടുന്ന ഔഷധങ്ങൾ വലിയ അളവിൽ നൽകിയിട്ടുപോലും വഴങ്ങാത്ത മുഴകൾ, ഗ്രന്ഥിവീക്കങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങി മാറാരോഗങ്ങളെന്നു പറയപ്പെടുന്ന പല വ്യാധികൾക്കും ശമനം വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഔഷധങ്ങളുടെ ഉയർന്ന പൊട്ടൻസിലും അതിന്റെ തനത് സ്വഭാവങ്ങളും ഗുണങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് അത് സംബന്ധിച്ച് നൂതന പരീക്ഷണങ്ങൾ വെളിവാക്കുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉയർന്ന പൊട്ടൻസികളിലുള്ള ഹോമിയോ ഔഷധങ്ങളിൽ സൂക്ഷ്മമായ കണികകൾ കണ്ടെത്തുവാൻ ഇന്ന് ഭാതികശാസ്ത്രജ്ഞർക്ക് കഴിയുന്നില്ലെങ്കിലും ഭാതികശാസ്ത്രം കൂടുതൽ വളരുന്നതോടെ പ്രസ്തുത ഔഷധങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന അതിസൂക്ഷ്മ ശക്തിയെ കണ്ടെത്തുവാൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. രോഗചികിത്സയെ സംബന്ധിച്ചിടത്തോളം ഔഷധത്തിൽ എന്തുമാത്രം ഔഷധവസ്തു ഉണ്ടെന്ന് തിട്ടപ്പെടുത്തുന്നതിനേക്കാൾ പ്രധാനം അത് രോഗികളിൽ പ്രയോഗിക്കുമ്പോൾ ലഭ്യമാക്കുന്ന ഫലംതന്നെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകേണ്ട ആവശ്യമില്ല.

     ആരോഗ്യം, രോഗം, രോഗശമനം എന്നിവ ഭൗതികതലത്തിൽ മാത്രം വിവക്ഷിക്കുന്നതിനാലാണ് രോഗശമനത്തിന് ഉപയോഗിക്കുന്ന ഔഷധങ്ങളിൽ അതിന്റെ ഭൗതികാംശം ഉണ്ടായിരിക്കണമെന്ന് ശഠിക്കുന്നത്. ഈ ധാരണ എത്രയോ പഴഞ്ചെനാണ്. മനുഷ്യന്റേയും അവന്റെ രോഗാവസ്ഥകളെയും അവയ്ക്കുള്ള ചികിത്സയെയും മനസ്സിലാക്കുന്നതിന് മനുഷ്യന്റെ രാസ, ഭൗതിക, ജൈവ ഘടകങ്ങൾക്കുമുപരി ആത്മീയ, മാനുഷിക, വൈകാരിക ഘടകങ്ങളും സാമൂഹ്യ, പരിസ്ഥിതി ഘടകങ്ങളും സമഗ്രമായി പരിഗണിക്കണം. അതാണ് ശാസ്ത്രീയമെന്ന് എല്ലാവരും ഇപ്പോൾ അംഗീകരിച്ചുകൊണ്ടിരിക്കുന്നു. അതാണല്ലോ 'ഹോളിസ്റ്റിക് മെഡിസിൻ'(Holistic Medicine) എന്ന പുതിയ ചിന്താഗതിക്കടിസ്ഥാനം. ആരോഗ്യം, രോഗം, രോഗശമനം എന്നിവയിൽ സമഗ്രദർശനമാണ് വേണ്ടതെന്ന ഹാനിമാനിയൻതത്ത്വംതന്നെയാണിതിന്റെ പൊരുൾ. ആധുനിക വൈദ്യശാസ്ത്രം ഹാനിമാനിയൻ തത്ത്വത്തോട് അടുക്കുകയാണ്.

ജീവശക്തി (Vital Force)

     ജീവനെക്കുറിച്ചുള്ള ഹോമിയോപ്പതിയുടെ കാഴ്ചപ്പാട് പൊതുവേയുള്ള ധാരണയിൽനിന്ന് വ്യത്യസ്തമാണ്. രാസവസ്തുക്കളുടെ വ്യാപാരഫലം മനുഷ്യശരീരത്തിൽ ആവിഷ്‌കരിക്കുന്ന പ്രതിഭാസമാണ് ജീവൻ എന്ന ധാരണ. എന്നാൽ രാസിക വ്യാപാരത്തിനുപരിയായി അതിനെപ്പോലും നിയന്ത്രിക്കുന്ന അദൃശ്യമായ ഒരു ശക്തിവിശേഷം മനുഷ്യനിലുണ്ടെന്ന് ഹോമിയോപ്പതി വിവക്ഷിക്കുന്നു. ഇതൊരു അന്തർലീനശക്തിയാകയാൽ ഇതിന്റെ സാന്നിദ്ധ്യം ചേഷ്ടകളേക്കൊണ്ടു മാത്രമേ അറിയാൻ കഴിയുകയുള്ളൂ. മരിച്ച് ഏതാനും നിമിഷങ്ങൾക്കകമുള്ള ഒരു ശരീരവും മരിക്കുന്നതിന് തൊട്ടുമുമ്പുള്ള അതേ ശരീരവും തമ്മിൽ ഭൗതികാവസ്ഥയിൽ കാര്യമായ വ്യത്യാസമൊന്നും കാണാനാവില്ല. പക്ഷേ, ആ മൃതശരീരത്തിൽ അതിനു മുമ്പുണ്ടായിരുന്ന ഒരു ആന്തരികശക്തിയുടെ അഭാവം സകലർക്കും ബോദ്ധ്യപ്പെടുന്നുണ്ടാകും. മരണശേഷമുള്ള നിശ്ചലതയും ജീർണ്ണതയും ഈ ആന്തരികശക്തിയുടെ അഭാവംകൊണ്ട് ഉണ്ടാകുന്നതാണ്. പ്രസ്തുത ആന്തരികശക്തിയെയാണ് ഹോമിയോപ്പതിയിൽ 'ജീവശക്തി' എന്നു വിളിക്കുന്നത്. ജീവശക്തിക്ക് സ്വന്തമായി ഒരസ്തിത്വമുള്ളതായി കാണുന്നില്ല. ശരീരവുമായി ചേരുമ്പോൾ അതിനെ പ്രവർത്തിപ്പിക്കുകവഴി മാത്രമാണ് അതിന്റെ സാന്നിദ്ധ്യം ബാഹ്യേന്ദ്രിയങ്ങളെക്കൊണ്ടറിയാൻ കഴിയുന്നത്. എന്നാൽ പ്രസ്തുത ജീവശക്തി തന്റെ വ്യാപാരമണ്ഡലത്തിൽ സ്വതന്ത്രവും അജയ്യവുമാണ്. മറ്റ് സ്വാധീനങ്ങളൊന്നുമില്ലെങ്കിൽ ഇന്ദ്രിയധർമ്മങ്ങളും അവയവധർമ്മങ്ങളും വികാരധർമ്മങ്ങളും എല്ലാമെല്ലാം സമഞ്ജസമായി നടന്നുപോകാനുള്ള സാഹചര്യം അതു നിലനിർത്തുകയും ചെയ്യും. ചുരുക്കത്തിൽ ശരീരത്തിന്റെ പരിപാലന പരിപോഷണ പ്രക്രിയകളുടെ നാഥൻ ജീവശക്തിയാണ്.

ഡ്രഗ് പ്രൂവിംഗ് സിദ്ധാന്തം (Law of Drug Proving)

     സമാനൗഷധ സിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനമെന്ന് പറഞ്ഞുവല്ലോ. ഇതനുസരിച്ച് ഹോമിയോപ്പതിയിൽ പ്രയോഗിക്കുന്ന ഓരോ ഔഷധവും ആരോഗ്യമുള്ള മനുഷ്യരിൽ പരീക്ഷിച്ച് അതിന്റെ രോഗജനകശക്തി (Pathogenetic Power) എന്തെന്നറിയേണ്ടതുണ്ട്. അതിനായി ആവിഷ്‌കരിച്ചിട്ടുള്ള സിദ്ധാന്തമാണ് ഡ്രഗ് പ്രൂവിംഗ്.

     ഔഷധഗുണപഠനം (Study of Drug Properties) പലതരത്തിൽ നടക്കുന്നുണ്ട്. ഔഷധവസ്തുക്കളുടെ ഭൗതികഘടനയും രാസഘടകങ്ങളും പരിച്ഛേദം ചെയ്ത് അതിന്റെ ഭൗതിക-രാസഗുണങ്ങൾ അറിയുവാൻ കഴിയുന്നു. ശരീരശാസ്ത്രാനുസാരമായ അളവിലും (Toxic Dose) ഔഷധവസ്തുക്കൾ പ്രയോഗിച്ചാലുണ്ടാകുന്ന ഫലങ്ങൾ പലവിധത്തിലുള്ള പഠനങ്ങളിലൂടെ ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം ഇതര വൈദ്യശാസ്ത്ര ശാഖകളിലെ ഫാർമക്കോളജി, ടോക്‌സിക്കോളജി പുസ്തകങ്ങളിൽനിന്നും ലഭിക്കുന്നു. എന്നാൽ ഹോമിയോപ്പതിയിൽ ഔഷധഗുണപഠനം നടത്തുന്നത് വ്യത്യസ്ത രീതിയിലാണ്. ഔഷധങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കി അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുത്താത്ത വിധത്തിൽ ആദ്യം മാതൃസത്ത് (Mother Tincture) നിർമ്മിക്കുന്നു. അതിൽനിന്നും ദശാംശതോതിലും (Demical Scale) ശതാംശതോതിലും (Centesimal Scale) ക്രമാനുസൃതമായി ഉയർന്ന വീര്യത്തിൽ (potency) ഹോമിയോപ്പതി ഔഷധങ്ങൾ നിർമ്മിക്കുന്നു. അതോടെ പ്രസ്തുത ഔഷധത്തിലെ ഭൗതിക-രാസഗുണങ്ങൾ പൂർണ്ണമായി നഷ്ടപ്പെടുന്നതാണ്. അപ്രകാരം വിവിധ പൊട്ടൻസികളിൽ നിർമ്മിച്ച ഔഷധം വിവിധ തരത്തിലും പ്രായത്തിലും താരതമ്യേന ആരോഗ്യവുമുള്ളതായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ ശാരീരിക മാനസിക പ്രത്യേകതകൾ മുൻകൂട്ടി രേഖപ്പെടുത്തിയശേഷം ഒരു നിശ്ചിത അളവിൽ കഴിക്കുവാൻ നൽകുന്നു. മേൽപ്പറഞ്ഞ ഔഷധങ്ങൾ തുടർച്ചയായി കുറഞ്ഞ അളവിൽ പ്രയോഗിക്കുമ്പോൾ അവരിൽ മാനസികവും ശാരീരികവുമായ ഭാവവ്യത്യാസങ്ങളും ലക്ഷണങ്ങളും പ്രകടമാകുന്നു. അവ കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്തുവാനും ഉള്ള സംവിധാനങ്ങളുണ്ടായിരിക്കും. ഈ ഡ്രഗ് പ്രൂവിംഗ് പ്രക്രിയ പലയവസരങ്ങലിൽ പലയിടത്തായി വിവിധതരം ആൾക്കാരിൽ വീണ്ടും വീണ്ടും പരീക്ഷിച്ചു നോക്കുമ്പോൾ ലഭിക്കുന്ന ലക്ഷണശേഖരങ്ങൾ ഒരോന്നായി അപഗ്രഥിക്കുകയും തുടർന്ന് അവ പ്രത്യേക ക്രമത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഡ്രഗ് പ്രൂവിംഗിലൂടെ ലഭിച്ച ലക്ഷണങ്ങളും സൂചനകളും ഭാവവ്യത്യാസങ്ങളും എല്ലാം അതിനുസമാനമായ ലക്ഷണസമൂഹം പ്രകടമാക്കുന്ന രോഗികളിൽ പ്രസ്തുത ഔഷധം കുറഞ്ഞ അളവിൽ ആവശ്യാനുസൃതം രോഗചികിത്സയ്ക്കായി നൽകുകയും അത് പ്രദാനം ചെയ്യുന്ന ഫലങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു. ഇപ്രകാരം ഒരൗഷധം ആരോഗ്യമുളളവരിൽ പ്രയോഗിച്ചപ്പോൾ ആവിഷ്‌കൃതമായ രോഗലക്ഷണങ്ങൾക്ക് സമാനമായവ പ്രകടമാക്കിയ രോഗികളിൽ ചികിത്സയ്ക്കായി നൽകി അവയുടെ രോഗശമന ഗുണത്തെ അഥവാ ശക്തിയെ സൂക്ഷ്മമായി തിട്ടപ്പെടുത്തുവാൻ കഴിയുന്നു. ഇതേ പരീക്ഷണ നിരീക്ഷണങ്ങൾ ആവർത്തിച്ചാവർത്തിച്ച് കണ്ടെത്തിയ ഗുണപഠനങ്ങൾ സംഗ്രഹിച്ചിട്ടുളളതാണ് ഹോമിയോപ്പതിയിലെ ഔഷധവിജ്ഞാനീയം (Materia Medica). ഇങ്ങനെ സ്ഫുടം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാനീയത്തെ ആധാരമാക്കി ചികിത്സാരംഗത്ത് പ്രയോഗിക്കുന്നതിന് ആർക്കും ധൈര്യക്കുറവ്  ഉണ്ടാകേണ്ട കാര്യമില്ല. എന്നുമാത്രമല്ല അതനുസരിച്ചുളള ചികിത്സാനുഭവങ്ങൾ കാലം ചെല്ലുന്തോറും വർദ്ധിക്കുകയും ആയത് ഈ വിജ്ഞാനീയത്തെ കൂടുതൽ സമ്പുഷ്ടമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു

     ഔഷധഗുണപഠനത്തെ സംബന്ധിച്ചിടത്തോളം ഹോമിയോപ്പതിയുടേത് ഇതര ചികിത്സാ ശാഖകളിലുളളവയേക്കാൾ വ്യത്യസ്തവും അനേകം സവിശേഷതകളുൾക്കൊളളുന്നതുമാണെന്ന് കാണാവുന്നതാണ്. മനുഷ്യന് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഔഷധത്തിന്റെ ശമനവീര്യം അവനിൽ തന്നെ പ്രയോഗിച്ച് തിട്ടപ്പെടുത്തിയതാണെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സാമൂഹ്യ-പരിസ്ഥിതികളുടെ വിവിധ ഘടകങ്ങളുമായി സന്തുലിതമായി പ്രതികരിക്കുന്ന ആരോഗ്യമുളള മനുഷ്യരിൽ ഔഷധം പ്രയോഗിച്ച് അവരുടെ ശാരീരിക മാനസിക തലങ്ങളിൽ അതായത് വികാര-ഇന്ദ്രീയ-അവയവധർമ്മങ്ങളിൽ ഉളവാകുന്ന ഭാവവ്യത്യാസങ്ങൾ പ്രകടമാക്കുന്ന ലക്ഷണങ്ങളിലൂടെ പ്രസ്തുത ഔഷധത്തിന്റെ രോഗജനകശക്തി എന്തെന്ന് കണ്ടെത്തുന്ന ഈ രീതി ഔഷധപഠനത്തിലെ സമഗ്രദർശനം ആണ്. ഇത് ഹോമിയോപ്പതി ഔഷധങ്ങൾക്കു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയാണ്. മേൽപ്പറഞ്ഞ സമഗ്രദർശനത്തിൽ രോഗിയിൽ പ്രകടമാകുന്ന ലക്ഷണങ്ങളുടെ സമാനത ഔഷധഗുണപഠനത്തിൽ കണ്ടെത്തി ആ ഔഷധം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് തികച്ചും ഹോളിസ്റ്റിക് മെഡിസിൻ എന്ന പേരിനർഹതപ്പെട്ടത്.

ആരോഗ്യം, രോഗം, രോഗശമനം (Health, Disease and Cure)

     ജീവശക്തിയുടെ അഭംഗുരവും അനുസ്യൂതവും സമഞ്ജസവുമായ പ്രവർത്തനസ്ഥിതിയെ 'ആരോഗ്യ'മെന്നും അതിനുണ്ടാകുന്ന കമ്പനം സംജാതമാക്കിയ വിപര്യയസ്ഥിതിയെ 'രോഗം' എന്നും ഹോമിയോപ്പതി നിർവചിക്കുന്നു.സൂക്ഷ്മശക്തിയിലുണ്ടാകുന്ന വ്യതിയാനം സ്ഥൂലശരീരത്തിൽ പ്രകടമാകുന്നത് ലക്ഷണങ്ങളിലൂടെയാണ്. പ്രസ്തുത വ്യതിയാനത്തെ മാറ്റി ആന്തരിക ചലനാത്മക ശക്തിയുടെ അനുസ്യൂതമായ പ്രയാണത്തെ പൂർവ്വസ്ഥിതിയിലെത്തിക്കുന്നതോടുകൂടി 'രോഗശമനം' നടക്കുന്നു.

     പ്രകൃതിയിലെ എല്ലാ ഘടകങ്ങളും മനുഷ്യനെ സ്വാധീനിക്കാറുണ്ട്. എന്നാൽ അവയോരോന്നിനോടും ഓരോരുത്തർക്കുമുളള വിധേയസന്നദ്ധത (Suceptibility) യ്ക്കനുസരിച്ചേ അയാൾ പ്രതികരിക്കുകയുള്ളൂ എന്നുമാത്രം. ഈ പ്രതികരണം ആദ്യം രൂപംകൊള്ളുന്നത് അതിസൂക്ഷ്മവും അതേസമയം ചലനാത്മകവുമായ ജീവശക്തിയിലാണ്. അപ്രകാരം ജീവശക്തിയിലുണ്ടാകുന്ന പ്രകമ്പനം അതിന്റെ നിയന്ത്രണത്തിലുളള വികാരധർമ്മങ്ങളെയും ക്രമേണ ഇന്ദ്രീയധർമ്മങ്ങളെയും പിന്നീട് അവയവധർമ്മങ്ങളെയും ബാധിക്കുന്നു. അവയവധർമ്മങ്ങളിലുണ്ടാകുന്ന വ്യതിചലനം ക്രമേണ ശരീശഘടനയെ ബാധിക്കുകയും ആയത് ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് ഒരാൾ രോഗിയായിത്തീരുന്നത്.

     രോഗം ഒരാൾക്ക് ആദ്യമായി അനുഭവപ്പെടുന്നത് വൈകാരികതലത്തിൽ ആണെന്നുളളതാണ്  ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത. തുടർന്ന് ഇന്ദ്രീയ-അവയവധർമ്മങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ലക്ഷണങ്ങളിലൂടെയും (Symptoms) സൂചന (Signs)കളിലൂടെയും പ്രകടമാകുന്നു. ഈ പ്രാഥമിക ലക്ഷണങ്ങളെയും സൂചനകളെയും മൊത്തത്തിൽ വിലയിരുത്തി ആ അവസ്ഥാവിശേഷത്തിന് കാരകമായ വസ്തുതയെന്തെന്ന് മനസ്സിലാക്കി സമാന ഔഷധം പ്രയോഗിച്ചാൽ രോഗശാന്തി ഉണ്ടാകുമെന്നതാണ് ഹോമിയോപ്പതി മതം.

ഇനി ഇതുംകൂടി വായിച്ചിട്ട് പ്രതികരിക്കാൻ അപേക്ഷ:

'യോഗ'യെ ശാസ്ത്രീയമായി വിശദീകരിക്കാം

https://nityadarsanam.blogspot.com/2016/05/blog-post_24.html