ആകെ പേജ്‌കാഴ്‌ചകള്‍

2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

അലോപ്പതിയില്‍ നിന്നുള്ള മോചനം - രോഗങ്ങളില്‍ നിന്നും II



സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122




മൂന്നു കൊല്ലം അക്യൂപങ്ചര്‍ ചികിത്സയില്‍

 
2014 ഏപ്രില്‍ 25 മുതല്‍ 2017 ഏപ്രില്‍ 24 വരെ മൂന്നു കൊല്ലക്കാലം ഞാന്‍ അക്യൂപങ്ചറല്ലാതെ മറ്റൊരു ചികിത്സയും ചെയ്തിട്ടില്ല. ആദ്യമൊക്കെ ആഴ്ചയിലൊരിക്കലും പിന്നെ മാസത്തിലൊരിക്കലും ഡോക്ടറെ കാണുമായിരുന്നു. ഓരോ തവണയും രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് അവര്‍ കൈപ്പത്തിയിലോ കാല്‍പ്പാദത്തിലോ ഉള്ള ഒരു ബിന്ദുവില്‍ ഏതാനും നിമിഷനേരം തൊടുകമാത്രം ചെയ്യും. അതാണ് ആകെയുള്ള ചികിത്സ. മരുന്നുകള്‍ യാതൊന്നുമില്ല. ശരീരത്തിലെ ചില മര്‍മ്മകേന്ദ്രങ്ങളില്‍ നിശ്ചിത തോതില്‍ മര്‍ദ്ദം ചെലുത്തി ആന്തരാവയവങ്ങളെ ഉദ്ദീപിപ്പിച്ചാണ് രോഗശമനം സാധ്യമാക്കുന്നതെന്ന് ഡോക്ടര്‍ വിശദീകരിച്ചിരുന്നു. എന്നെ അതിന്റെ സൈദ്ധാന്തികവശങ്ങള്‍ ബോധ്യപ്പെടുത്തിയത് 'ദി വെബ് ദാറ്റ് ഹാസ് നോ വീവര്‍'(Ted J. Kaptchuk, O.M.D, The Web that has no Weaver - Understanding Chinese Medicine) എന്ന 400 പുറങ്ങളുള്ള പുസ്തകമാണ്.   

ഡോക്ടറെ ആദ്യം കാണുമ്പോള്‍ എന്റെ വലതുകാലിന്റെ പെരുവിരല്‍ തന്നേ നിവര്‍ത്താന്‍ പറ്റാത്തവണ്ണം അകത്തേക്കു വളഞ്ഞാണിരുന്നത്. അക്കാര്യം പറഞ്ഞപ്പോള്‍ അതിന്റെയറ്റത്തും ഒന്നു തൊട്ടു. അടുത്ത ദിവസംതന്നെ ആ വിരല്‍ നിവര്‍ന്നു. പക്ഷേ, മൂന്നാം ദിവസം രാവിലെ ഷുഗര്‍ പരിശോധിച്ചപ്പോള്‍ എഫ്ബിഎസ്(ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍) 435. ഞാനൊന്നു വിരണ്ടു. ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു. പതിവു വിഷമങ്ങള്‍ വല്ലതും തോന്നുന്നുണ്ടോ എന്നു ഡോക്ടര്‍. ഇല്ല, അലോപ്പതിക്കാലത്ത് ഷുഗര്‍ കൂടുമ്പോള്‍ തോന്നിയിരുന്ന ചൊറിച്ചിലോ മരവിപ്പോ കോച്ചിപ്പിടുത്തമോ ഒന്നുമില്ല. എങ്കില്‍ പേടിക്കേണ്ടെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്കു സമാധാനമായി.

അലോപ്പതിക്കാലത്തു തുടങ്ങിയ ഒരു പ്രശ്‌നം, എഴുതാനോ മറ്റോ കൈവിരലുകള്‍ കൂട്ടിപ്പിടിക്കുമ്പോഴുണ്ടാകുന്ന ചെറിയൊരു വിറയലാണ്. അക്യൂചികിത്സയുടെ  ആദ്യവാരാന്ത്യത്തില്‍ ഞാന്‍ കാല്‍വിരലിലെ നഖം വെട്ടിയപ്പോള്‍ കൈ വിറയ്ക്കുകയും വിരല്‍ മുറിഞ്ഞു ചോര വരികയും ചെയ്തു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ടാപ്പുതുറന്നു കാലിലേക്കു വെള്ളമിറ്റിക്കുക മാത്രം ചെയ്തിട്ടു പോയിക്കിടന്നു. സാവധാനം ചോര താനേ നിലയ്ക്കുകയും ക്ലോട്ടു ചെയ്യുകയും ചെയ്തു. ഒട്ടും പഴുക്കാതെ മുറുവുണങ്ങി. അലോപ്പതിക്കാലത്തായിരുന്നെങ്കില്‍ അതുണങ്ങാന്‍ ഒരു കോഴ്‌സ് ആന്റിബയോട്ടിക്കും കുറഞ്ഞത് ഒരാഴ്ചത്തെ കാത്തിരിപ്പും വേണ്ടിവരുമായിരുന്നു. രക്തം ക്ലോട്ടു ചെയ്യാതിരിക്കാനുള്ള ഗുളികയും അവരെനിക്കു തന്നിരുന്നു.   

നാളുകള്‍ കഴിയുംതോറും ബ്ലഡ്ഷുഗര്‍, വളരെ ചെറിയതോതിലാണെങ്കിലും കുറഞ്ഞു കൊണ്ടാണിരുന്നത്. അതേസമയം വലിയ തോതില്‍ എനിക്കനുഭവപ്പെട്ട ചില മാറ്റങ്ങള്‍ എനിക്കു ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. അലോപ്പതിക്കാലത്ത് എന്റെ വയര്‍ ഒരിക്കലും ശരിയായല്ല പ്രവര്‍ത്തിച്ചിരുന്നത്. ഒന്നുകില്‍ വയറ്റിളക്കം അല്ലെങ്കില്‍ മലബന്ധം, ഇതായിരുന്നു അവസ്ഥ. അതിനു പരിഹാരമായി അസിഡിറ്റിക്കെതിരെയുള്ള രണ്ടുമൂന്നുതരം ഗുളികകളാണ് എന്റെ വയറിനെ ആക്രമിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ അക്യൂചികിത്സകൊണ്ട് വളരെവേഗം ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായി. ഇതിനായി ഞാന്‍ പാലിക്കേണ്ടിവന്ന നിബന്ധനകള്‍ ണൂന്നാണ്: 1. വിശക്കുമ്പോള്‍ മാത്രം വിശപ്പുമാറുവോളം ഭക്ഷിക്കുക. 2. പാലും പാലുല്‍പ്പന്നങ്ങളും ഉപേക്ഷിക്കുക. 3. അമിതവ്യായാമവും അദ്ധ്വാനവും ഒഴിവാക്കുക. ഇതുമൂന്നും ഞാനിന്നും പാലിച്ചുപോരുന്നു.

മറ്റൊരു കാതലായ മാറ്റം സംഭവിച്ചത് എന്റെ രോഗപ്രതിരോധശേഷിക്കാണ്. മുമ്പൊക്കെ രാത്രികാലങ്ങളില്‍ ജനല്‍ തുറന്നിടുകയോ ഫാനിടുകയോ ചെയ്താല്‍ ചുമയും പനിയും കഫക്കെട്ടും ഉറപ്പായിരുന്നു. എന്നാലാദ്യദിവസംതന്നെ സരിത ഡോക്ടറുടെ ഒരു നിര്‍ദ്ദേശം രാത്രയില്‍ ജനലെല്ലാം തുറന്നിട്ടേ കിടക്കാവൂ എന്നായിരുന്നു. ഞാനത് അക്ഷരം പ്രതി പാലിച്ചെങ്കിലും  യാതൊരസുഖവും ഉണ്ടായില്ല. ചെറിയൊരു മഴച്ചാറ്റലില്‍ പോലും ഉണ്ടാകുമായിരുന്ന ചുമയും മാറിക്കിട്ടി.

അലോപ്പതിക്കാലത്ത് കൈകാലുകള്‍ക്കു വേദനയുണ്ടാവുക പതിവായിരുന്നു. ഡോക്ടറുടെ ഗുളികസേവകൊണ്ടൊന്നും ഫലം കാണാതെ വന്നപ്പോള്‍ അഞ്ചെട്ടു കൊല്ലം മുമ്പ് ഞാന്‍ വീടിനടുത്തുള്ള ആദിവാസി ചികിത്സാകേന്ദ്രത്തില്‍ ചെന്നു. അവര്‍ ഒരാഴ്ചയെന്റെ ദേഹമാകെ ചവിട്ടിത്തിരുമ്മി. പിന്നെ കുറേനാളത്തേക്ക് ശരീരവേദനയുണ്ടായില്ല. വീണ്ടും തുടങ്ങിയെങ്കിലും അക്യൂചികിത്സ തുടങ്ങിയശേഷം വേദനകളും ശല്യപ്പെടുത്താതായി.

അക്യൂചികിത്സയുടെ അഞ്ചാം മാസത്തില്‍ ഞാനൊരു അലോപ്പതി ഡോക്ടറെ കണ്ടു കാര്യങ്ങളെല്ലാം പറയുകയും എന്റെ ആരോഗ്യസ്ഥിതിയൊന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  അദ്ദേഹം നിര്‍ദ്ദേശിച്ച എല്ലാ ടെസ്റ്റുകളും നടത്തി. ബ്ലഡ്ഷുഗറും ടിഎസ്എച്ചും (Thyroid Stimulating Hormone) ഒഴിച്ച് ബാക്കിയെല്ലാം നോര്‍മലായിരുന്നു. ഷുഗറിന്റെ കാര്യത്തില്‍ ഇന്‍സുലിന്‍തന്നെ വേണ്ടിവരുമെന്നായിരുന്നു ഡോക്ടറുടെ പക്ഷം. ഞാനതിനു വഴങ്ങിയില്ല. ഇന്‍സുലിന്‍കൊണ്ട് ഷുഗറിനു മൂക്കുകയറിട്ടിരുന്ന മുപ്പതു കൊല്ലത്തിലൊരിക്കലും എനിക്കിപ്പോഴത്തെപ്പോലെ സുസ്ഥിതി അനുഭവപ്പെട്ടിരുന്നില്ല എന്നതുകൊണ്ടുതന്നെ.

അലോപ്പതിക്കാലത്തു പതിവുസന്ദര്‍ശകരായിരുന്ന പനിയും ചുമയും എന്നെ തേടിയെത്തിയത് അക്യൂചികിത്സയുടെ ഏഴാം മാസത്തിലാണ്. ശരീരത്തില്‍ പഴയ ഗുളികസുഹൃത്തുക്കളെയൊന്നും കാണാത്തതുകൊണ്ടാവാം ഇരുവരും ഒറ്റദിവസം കൊണ്ടു കെട്ടുകെട്ടി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ മൂടിപ്പുതച്ചു കിടക്കുകയും ഭക്ഷണം പരിമിതപ്പെടുത്തുകയും മാത്രമേ ചെയ്തുള്ളു.

മൂന്നുമാസം കൂടി കഴിഞ്ഞു പരിശോധിച്ചപ്പോഴും ഷുഗര്‍ കാര്യമായി കുറഞ്ഞിരുന്നില്ല. അപ്പോള്‍ ഞാന്‍ മറ്റൊരു അക്യൂഡോക്ടറെ കണ്ടു - എന്റെ ബന്ധുകൂടിയായ ഡോ. മേഴ്‌സി മുരിക്കന്‍. വാഗമണ്ണിലുള്ള അവരുടെ ക്ലിനിക്കില്‍ 10 ദിവസം താമസിച്ചു ചികിത്സിച്ചാല്‍ രോഗശമനം ത്വരിതപ്പെടുത്താനാകുമെന്ന് അവര്‍ പറഞ്ഞു. അവരുടെ ചികിത്സാരീതിയില്‍ വ്യത്യാസമുണ്ട്.  സൂചി ഉപയോഗിച്ചാണ് മര്‍മ്മബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നത്. ഞാനതു പരീക്ഷിക്കുകയും പത്തുദിവസംകൊണ്ട് ഷുഗറിന്റെ കാര്യത്തിലും നല്ല പുരോഗതി നേടുകയും ചെയ്തു. അതിനുശേഷവും അസുഖലക്ഷണങ്ങള്‍ അലട്ടുമ്പോള്‍ ഞാനാദ്യത്തെ ഡോ. സരിതയെത്തന്നെ സമീപിച്ചുകൊണ്ടിരുന്നു.

(തുടരും)

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

അലോപ്പതിയില്‍ നിന്നുള്ള മോചനം - രോഗങ്ങളില്‍ നിന്നും I

സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122



അലോപ്പതി ചികിത്സാസമ്പ്രദായം പരക്കെ അറിയപ്പെടുന്നത് ആധുനിക വൈദ്യശാസ്ത്രം എന്നാണ്. എന്നാലതല്ല ഏറ്റവും ആധുനികമായ ചികിത്സാവിധി. അതിലേറെ ആധുനികമായ ഹോമിയോപ്പതി കണ്ടുപിടിച്ച സാമുവല്‍ ഹാനിമാനാണ് അതിന് അലോപ്പതി എന്നു പേരിട്ടത്. എങ്കിലും ആധുനികം എന്ന് അലോപ്പതിയെ വിശേഷിപ്പിക്കുന്നതില്‍ ന്യായമില്ലാതില്ല. പാശ്ചാത്യ ആധുനികതയെ പിന്‍പറ്റിയാണല്ലോ അതു നമ്മുടെ നാട്ടിലുമെത്തിയത്. അതിന്റെ പ്രചാരകര്‍ നമ്മുടെ പരമ്പരാഗത ചികിത്സാരീതികളെ ആട്ടിയകറ്റുകയും ചെയ്തു.  
          ആധുനിക കൃഷിരീതികള്‍ അതിന്റെ രാസവളവും കീഡനാശിനികളും കൊണ്ട് നമ്മുടെ മണ്ണിന്റെ ആരോഗ്യം നശിപ്പിച്ചതിനെക്കുറിച്ച്  നമുക്കിന്ന് കുറേയെല്ലാം ധാരണയുണ്ട്. എന്നാല്‍ അലോപ്പതിയെന്ന  ആധുനിക ചികിത്സാരീതി അതിന്റെ രാസമരുന്നുകള്‍കൊണ്ട് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം വികൃതമാക്കിയിരിക്കുന്നു എന്നതിനെക്കുറിച്ച് നമുക്കിന്നും കാര്യമായ അറിവില്ല.   
          മുപ്പതുകൊല്ലം നീണ്ടുനിന്ന അലോപ്പതി ചികിത്സ എന്നെ എവിടെക്കൊണ്ടെത്തിച്ചെന്നും അതില്‍ നിന്നു ഞാനെങ്ങനെ മോചിതനായി എന്നുമാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.
          1985-ല്‍ അലോപ്പതിച്ചികിത്സകനായ ഒരു ഡോക്ടര്‍ കണ്ടെത്തി ഞാന്‍ പ്രമേഹരോഗിയാണെന്ന്. ദീര്‍ഘകാലത്തെ ഗുളികസേവയ്ക്കും ഇന്‍സുലിന്‍ പ്രയോഗത്തിനുമിടയിലും പ്രഷര്‍, കൊളസ്‌ട്രോള്‍, ഹൈപ്പോതൈറോയിഡിസം എന്നീ രോഗങ്ങള്‍കൂടി എന്നെ ബാധിച്ചു. ബാധയൊഴിക്കലിന്റെ മുപ്പതാമാണ്ടില്‍ എനിക്ക് ആ ചികിത്സാസമ്പ്രദായത്തിലുള്ള വിശ്വാസം പാടേ ഇല്ലാതായി. 2014 ഏപ്രില്‍ 25-ന്, തലേന്നുവരെ കഴിച്ചിരുന്ന പതിമൂന്നിനം ഗുളികകളും  എടുത്തിരുന്ന 60 യൂണിറ്റ് ഇന്‍സുലിനും അപ്പാടെ നിര്‍ത്തലാക്കി. അങ്ങനെ ഞാന്‍ അലോപ്പതിയില്‍ നിന്ന് മോചനം നേടി. ഇന്നിപ്പോള്‍ മേല്‍പ്പറഞ്ഞ രോഗങ്ങളില്‍നിന്നുകൂടി മോചിതനായിക്കൊണ്ടിരിക്കുന്നു.

അലോപ്പതിച്ചികിത്സയുടെ അവസാനഘട്ടം
          2013 സെപ്റ്റംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെ ഏഴു മാസക്കാലത്താണ് അലോപ്പതിയിലെനിക്കുണ്ടായിരുന്ന വിശ്വാസത്തിനു കാര്യമായ ഇടിവു തട്ടിയത്. ഇതിന്റെ തുടക്കത്തില്‍ പനിയും കഫക്കെട്ടുമൊക്കെയായി  ഞാന്‍ കോട്ടയത്ത് എസ്. എച്ച്. മെഡിക്കല്‍ സെന്ററില്‍ അഞ്ചു ദിവസം കിടന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍  ഏന്നീ രോഗങ്ങളാണ് അന്ന് എന്നെ അലട്ടിയിരുന്നത്. എന്റെ ഓര്‍മ്മശക്തി കുറയുന്നതായി അനുഭവപ്പെട്ടപ്പോള്‍ അതിന്റെ കാരണവും ഡോക്ടര്‍ കണ്ടെത്തി - ഹൈപ്പോതൈറോയ്ഡിസം. അങ്ങനെ ഒരു പുതിയ പിശാചുബാധകൂടി! ജീവപര്യന്തം  തൈറോനോം എന്ന ഗുളികസേവയ്ക്കുകൂടി ഞാന്‍ വിധിക്കപ്പെട്ടു. ഈ ഏഴുമാസക്കാലത്ത് ആകെ 19 തരം ഗുളികകളും പ്രതിദിനം 45 മുതല്‍ 64 വരെ യൂണിറ്റ് ഇന്‍സുലിനുമാണ് ഞാനകത്തേക്കു കടത്തിവിട്ടുകൊണ്ടിരുന്നത്. ആ ഗുളികകളിലൊന്ന് എപ്പിലെപ്‌സിക്കുള്ളതായിരുന്നെന്ന് ഇന്നു ഞാന്‍ അതിശയത്തോടെ മനസ്സിലാക്കുന്നു.  
          രാത്രികാലങ്ങളില്‍ പലപ്പോഴും വിയര്‍ത്ത് ഞെട്ടിയുണരുകയും ഷുഗര്‍ താണിട്ടാണെന്നറിഞ്ഞ് മധുരം കഴിച്ചു രക്ഷപ്പെടുകയും പതിവായിരുന്നു. എന്നാലതു ക്രമേണ രാത്രിയിലും സംഭവിക്കാന്‍ തുടങ്ങി. ഒരുദിവസം(1-12-13) പകല്‍ പതിനൊന്നരയ്ക്ക് അവിചാരിതമായി വിയര്‍പ്പും ക്ഷീണവും അനുഭവപ്പെട്ടു. ഷുഗര്‍ പരിശോധിച്ചപ്പോള്‍ അത് അപായകരമാം വിധം 52-ലേക്കു താണിരുന്നു. ഡോക്ടരെക്കണ്ടപ്പോള്‍ ഇന്‍സുലിന്റെ ഡോസു കുറച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോളൊരു ദിവസം വൈകിട്ട് ഏഴുമണിക്ക് അതേ പ്രതിഭാസമുണ്ടായി. ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ പകല്‍ പതിനൊന്നരയ്ക്ക് ഷുഗര്‍ വീണ്ടും 62-ലേക്കു താണു. മൂന്നു മാസങ്ങള്‍ക്കുശേഷം (17-4-14) ഇതു വീണ്ടുമാവര്‍ത്തിക്കുകയും എനിക്കു കഠിനമായ ശ്വാസം മുട്ടലനുഭവപ്പെടുകയും ചെയ്തു.  
          അന്നുവരെ ഡോക്ടറുടെ ഇന്‌സുലിന്‍ഡോസും എന്റെ ഷുഗര്‍ലെവലും തമ്മില്‍ ആനുപാതികമായൊരു ബന്ധമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ഇപ്പോള്‍ ഇവരണ്ടും തമ്മില്‍ ആമയും മുയലും തമ്മിലുള്ള മത്സരംപോയെയായിരിക്കുന്നു. ഇതിനു ഡോക്ടര്‍ക്കൊരു വിശദീകരണവും താരാനില്ലായിരുന്നു. ശ്വാസതടസം തൈറോനോമിന്റെ പാര്‍ശ്വഫലമായിരിക്കാമെന്നു സൂചിപ്പിക്കുകയും ചെയ്തു. എങ്കിലതു മരണംവരെ സഹിക്കേണ്ടി വരുമല്ലോ എന്നു ഞാന്‍ മനസ്സിലോര്‍ത്തു ഭയപ്പെട്ടു. ഓരോ ശ്വാസംമുട്ടലുമെന്നെ മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടുമിരുന്നു.

          അങ്ങനെ മരണഭീതിയിലും കടുത്ത നിരാശയിലും കഴിയുന്ന നാളുകളിലാണ് തിരുവനന്തപുത്തുനിന്ന് ഒരു ബന്ധുവിന്റെ ഫോണ്‍വിളി വരുന്നത്. മൂവാറ്റുപുഴയിലുള്ള ഒരു അക്യൂപങ്ചര്‍ ഡോക്ടറെ പോയി കാണാനായിരുന്നു നിര്‍ദ്ദേശം. അയാള്‍ക്കതുകൊണ്ട് ഏറെ ഗുണം കിട്ടിയെന്നും പറഞ്ഞു.

          അടുത്ത ദിവസം(25-4-2014)തന്നെ ഞാനാ ഡോക്ടറുടെ അടുത്തെത്തി. ഡോ. സരിത എന്‍. സതീശന്‍ ബി. എസ്. എം. എസ്, ഡി. എ. എസ്‌സി. തിരുവനന്തപുരത്തു ശാന്തിഗിരിയില്‍ നിന്നു സിദ്ധയില്‍ ബിരുദവും കോയമ്പത്തൂര് നിന്ന് അക്യൂപങ്ചറില്‍ ഡിപ്ലോമയും ആണു യോഗ്യത. ഞാനെന്റെ രോഗവിവരങ്ങള്‍ ചുരുക്കിപ്പറഞ്ഞു. അവരെന്റെ നാഡി പരിശോധിച്ചിട്ടു പറഞ്ഞു എന്നെ സുഖപ്പെടുത്താമെന്ന്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ മുഖഭാവം എനിക്കു പ്രത്യാശ നല്‍കി. പക്ഷേ, അവര്‍ കൂട്ടിച്ചേര്‍ത്തുഞാനാദ്യംതന്നെ ഇന്‍സുലിനടക്കമുള്ള ചികിത്സകളെല്ലാം അവസാനിപ്പിക്കണമെന്ന്. ഞാനൊന്നാലോചിച്ചു. അപ്പോഴുമുണ്ടായിരുന്ന ശ്വാസം മുട്ടലും മരണഭയവും എന്നെക്കൊണ്ട് ആ നിര്‍ദ്ദേശം അംഗീകരിപ്പിച്ചു. ഇന്നോളം ഞാനതു ലംഘിച്ചിട്ടുമില്ല.

 (തുടരും)