ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മൃത്യോര്‍മ അമൃതംഗമയ - ഒരു അലോപ്പതി ചികിത്സകന്റെ മാക്രോബയോട്ടിക് സൗഖ്യാനുഭവം.

Dr. A.S.R. BABU  D.A.M., M.B.B.S

(ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായി റിട്ടയര്‍ചെയ്ത, MBBS ഉം പാസ്സായിട്ടുള്ള, ഡോ. രാജേന്ദ്രബാബു ഇപ്പോള്‍ അലോപ്പതി ചികിത്സകനായാണ് ജോലിചെയ്യുന്നത്.)


''താങ്കള്‍ ഒരു ഡോക്ടര്‍ ആയതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്'' റീജിയണല്‍ ക്യാന്‍സര്‍ സെന്റററിലെ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. ''സാര്‍ക്കോയ്‌ഡോസിസ് എന്ന രോഗത്തിന് ലോകത്തെവിടെയും സ്റ്റീറോയ്ഡ് മാത്രമാണു മരുന്ന്. ആറുമാസത്തിനകം പ്രമേഹമുണ്ടാകും. അതു സാരമില്ല; ഇന്‍സുലിന്‍കൊണ്ടു നിയന്ത്രിക്കാവുന്നതേയുള്ളു.'' ഒരു ഡോക്ടര്‍ കൂടിയായ രോഗിക്ക് മറ്റൊരു ഡോക്ടര്‍ നല്‍കിയ സാന്ത്വനം!
ഞാന്‍ ക്യാന്‍സര്‍ സെന്ററിന്റെ പടിയിറങ്ങിയത് ഒരുറച്ച തീരുമാനത്തോടെയാണ്. ഒരു പനിയില്‍ തുടങ്ങി മൂന്നുമാസം ക്ഷയരോഗചികിത്സ നടത്തി മൃതപ്രായനായി ക്യാന്‍സര്‍ സെന്ററില്‍ എത്തിയ എനിക്ക് പ്രമേഹവും ഹൃദ്രോഗവും മരണപര്യന്തം കഷ്ടപ്പാടുകളും വരുത്തിവയ്ക്കുന്ന സ്റ്റീറോയ്ഡു മരുന്നു വേണ്ട. 1995-ലായിരുന്നു ഈ സംഭവം.

പനിയും ചുമയുമായി ചികിത്സക്കെത്തിയ എന്റെ രോഗം നിര്‍ണ്ണയിച്ചത് ചിരകാല സുഹൃത്തുക്കളായിരുന്ന ഒരു ഫിസിഷ്യനും സര്‍ജനും കൂട്ടായി ചര്‍ച്ച ചെയ്തായിരുന്നു. പനി, ചുമ, ശരീരം മെലിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍വച്ച് 'ക്ഷയം' (Tuberculosis) എന്ന് ഫിസിഷ്യന്‍ വിധിയെഴുതി. ഔഷധങ്ങള്‍ ആരംഭിക്കുംമുമ്പ് രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനായി സര്‍ജന്‍ 'ബയോപ്‌സി' പരിശോധിച്ചു. രോഗം 'സാര്‍ക്കോയ്‌ഡോസിസ്' ആണെന്നായിരുന്നു സര്‍ജന്റെ നിഗമനം. ഇന്ത്യയില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണത്. തന്മൂലം ക്ഷയം എന്ന രോഗത്തിനു ചികിത്സ തുടങ്ങി. മൂന്നുമാസം, മുന്നൂറു വര്‍ഷംപോലെ ഇഴഞ്ഞുനീങ്ങി. എന്റെ ഗതി കൂടുതല്‍ വഷളായി. രോഗനിര്‍ണ്ണയം പിഴച്ചുവോ? എന്റെ ചികിത്സകര്‍ക്കു സംശയമായി. ഞാനൊരു ഡോക്ടറായതിനാലാവാം മറ്റൊരു പരീക്ഷണത്തിനുകൂടി ഞാന്‍ തയ്യാറായില്ല. എന്നെ ക്യാന്‍സര്‍ സെന്ററിലേയ്ക്കു റഫര്‍ ചെയ്തു.

മൂന്നുമാസത്തെ ക്ഷയരോഗ ചികിത്സമൂലം എന്റെ തുടക്കം 21 കിലോഗ്രാം കുറഞ്ഞു. വിശപ്പുകെട്ടു. നാവിനു കനം കൂടി, രുചിയില്ലാതായി, മലം പോകാതായി, കുടുകള്‍ ചലനമറ്റു. ആട്ടിന്‍സൂപ്പു കഴിച്ചിരുന്ന എനിക്ക് കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍പോലുമാവുന്നില്ല. സന്ധികളില്‍ നീര്, ശരീരം ഇടിച്ചുനുറുങ്ങുന്ന വേദന, മരണം എന്റെ മുന്നില്‍ നൃത്തംവെയ്ക്കുകയാണ്.

സ്റ്റീറോയ്ഡ് കഴിക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ചത് അതുമൂലമുണ്ടാകുന്ന പുതിയ രോഗങ്ങള്‍ക്കൂടി കഷ്ടപ്പെടുത്താതെ മരിക്കട്ടെ എന്നു കരുതിയാണ്. എന്നാല്‍ ഇനി എന്ത്? എന്ന ചോദ്യം അവശേഷിച്ചു. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ ചെയ്യുന്ന ഒന്നുണ്ട് 'പ്രകൃതിചികിത്സ' എന്റെ രോഗം ഭേദമാക്കാമെന്ന് ഒരു പ്രകൃതിചികിത്സകന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം പറയുംപോലെ ചെയ്യണം. ഒരു വൈദ്യശാസ്ത്രവും പഠിച്ചിട്ടില്ലാത്ത അദ്ദേഹം ഈ രോഗത്തെപ്പറ്റി കേട്ടിട്ടില്ല. ഇത്തരം ഒരു രോഗിയെ ചികിത്സിച്ചിട്ടില്ല. പക്ഷേ ഉറപ്പുണ്ട്. രോഗം ഭേദമാകും! ചില പച്ചമരുന്നുകള്‍ , പച്ചക്കറികള്‍ , പഴങ്ങള്‍, പാകം ചെയ്യാത്ത ഭക്ഷണം, അരി ആഹാരം ഉപേക്ഷിച്ചു. മത്സ്യം, മാംസം, മുട്ട, പഞ്ചസാര, ചുവന്നമുളക് എന്നിങ്ങനെ വിലക്കപ്പെട്ടവയുടെ നീണ്ട ലിസ്റ്റ്. ക്യാന്‍സര്‍ സെന്ററിലെ പരിശോധനകള്‍ തുടര്‍ന്നു. മൂന്നുമാസത്തെ ചികിത്സ പൂര്‍ത്തിയായപ്പോള്‍ പരിശോധനാഫലം ആശാവഹമായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ , മുമ്പ് ശരീരാന്തര്‍ഭാഗത്ത് കണ്ടെത്തിയിരുന്ന എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമായതായി കണ്ടു. പക്ഷേ മലം പോകണമെങ്കില്‍ എനിമ കൂടിയേ കഴിയൂ. ശരീരം കൂടുതല്‍ മെലിഞ്ഞു തണുപ്പ് അസഹനീയമായി; തോല്‍ ചുക്കിച്ചുളിഞ്ഞു; ചെറിയ കുരുക്കള്‍പോലും രക്തസ്രാവമുണ്ടാക്കി. ആരോഗ്യം ക്ഷയിക്കുകയാണ്.

ആയിടയ്ക്ക് കോട്ടയത്തു നടന്ന സസ്യാഹാരസമ്മേളനത്തില്‍ മാക്രോബയോട്ടിക്‌സ് ചികിത്സകനായ ഡോ. ജോര്‍ജ് ഡേവിഡിനെ പരിചയപ്പെട്ടു. ആഹാരത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള സംവാദം. മനുഷ്യന്റെ മുഖ്യ ആഹാരം (Staple food) ധാന്യങ്ങളായിരിക്കണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ആഹാരത്തിലെ അറിയപ്പെടുന്ന പോഷകങ്ങള്‍ക്കുപരി അതുള്‍ക്കൊള്ളുന്ന അനന്തമായ ഊര്‍ജ്ജത്തിനു ശരീരത്തില്‍ ഉണ്ടാക്കാനാവാത്ത ഒരു മാറ്റവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എന്റെ അപ്പോഴത്തെ ഭക്ഷണക്രമത്തിലെ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തിനുശേഷം ഞാന്‍ ധാന്യാഹാരം കഴിക്കുവാന്‍ ആരംഭിച്ചു. ക്രമേണ പഴങ്ങള്‍ , പച്ചക്കറികള്‍ ,  പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ , മത്സ്യമാംസങ്ങള്‍ എന്നുവേണ്ട എന്തും ആഹരിക്കുന്നതിനുള്ള ആരോഗ്യം എനിക്കു തിരിച്ചു കിട്ടി. തൂക്കവും തടിയും വര്‍ദ്ധിച്ചു. ഇന്നു ഞാന്‍ പൂര്‍ണ്ണാരോഗ്യവാനാണ്.

എനിക്കു ക്ഷയരോഗ ചികിത്സ നല്‍കിയ ഫിസിഷ്യനും സ്റ്റീറോയ്ഡ് നിര്‍ദ്ദേശിച്ച ക്യാന്‍സര്‍ രോഗവിദഗ്ധനും ഒന്നുമറിയാതെ ചികിത്സിച്ച പ്രകൃതിചികിത്സകനും കാണാതിരുന്ന എന്തോ ഒന്ന് മാക്രോബയോട്ടിക്‌സിലൂടെ ഡോ. ജോര്‍ജ് ഡേവിഡ് കണ്ടെത്തി. സമീകൃതമായ ആഹാരം നിയമേന കഴിച്ചപ്പോള്‍ അത് രോഗത്തിന് ഔഷധമായി മാറി. ആരോഗ്യം തിരിച്ചുകിട്ടി. 12 വര്‍ഷം വൈദ്യശാസ്ത്രം പഠിച്ച എനിക്ക് ഏറ്റവും ഗുണകരമായി മാറിയ പാഠം എനിക്കുണ്ടായ രോഗം തന്നെയാണ്. ആഹാരത്തെ (അന്നം ബ്രഹ്മേതി വ്യജാനാദ്) ബ്രഹ്മമെന്നറിയുവാന്‍ ഉപദേശിക്കുന്ന ഉപനിഷദ് ഋഷിയുടെയും ആഹാരം പരമൗഷധമാണെന്നു പ്രഖ്യാപിച്ച ആധുനിക വൈദ്യശാസ്ത്രപിതാവ് ഹിപ്പോക്രാറ്റസിന്റെയും ദര്‍ശനം അനുഭവിച്ചറിയുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. രോഗനിര്‍ണ്ണയം എന്നത് ഒരു മിഥ്യയാണെന്നും രോഗങ്ങള്‍ക്കു പേര് അനിവാര്യമല്ലെന്നും ആഹാരത്തില്‍നിന്നുണ്ടായി, അതിനാല്‍ പരിപുഷ്ടമായി, പരിപാലിക്കപ്പെട്ടുപോരുന്ന ശരീരത്തില്‍ ആഹാരം അമൃതിനു തുല്യമായി പ്രവര്‍ത്തിക്കുമെന്നും എനിക്കുറപ്പായി. ആഹാരം ഔഷധവും ആരോഗ്യദായകവുമാക്കുന്നത് ചികിത്സകന്റെ സാമര്‍ത്ഥ്യമാണ്. ആഹാരത്തെ തൃണവത്ഗണിച്ചുകൊണ്ട് ഇന്നുനടക്കുന്ന ചികിത്സാവ്യവസായം രോഗികളെ ആരോഗ്യത്തിലേക്കു നയിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്.

കാലം, ദേശം, പ്രായം, ലിംഗം, പ്രകൃതി, ശരീരബലം, അതിബലം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം ആഹാരവും ഔഷധവും സമന്വയിപ്പിച്ചു രോഗത്തെ ആരോഗ്യമാക്കി മാറ്റുവാന്‍. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും ഗര്‍ഭിണിയും മുലയൂട്ടുന്ന അമ്മമാര്‍ക്കും സ്ത്രീപുരുഷന്മാര്‍ക്കും വയോവൃദ്ധര്‍ക്കുമെല്ലാം അവരവര്‍ക്കിണങ്ങുന്ന പ്രത്യേക ഭക്ഷണം തെരഞ്ഞെടുത്തു നല്‍കണം. നവജാതശിശുക്കളില്‍ മാറാരോഗവും കുഞ്ഞുങ്ങളില്‍ അകാലയൗവനവും സ്ത്രീപുരുഷന്മാര്‍ക്ക് ലൈംഗികബലഹീനതയും വന്ധ്യതയും വൃദ്ധര്‍ക്ക് അജ്ഞാത രോഗങ്ങളും വരുത്തിവയ്ക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് പഠനവിധേയമാക്കേണ്ടതുണ്ട്. ഓരോ ജനവിഭാഗങ്ങള്‍ക്കും പാരമ്പര്യമായുണ്ടായിരുന്ന ആഹാരശീലങ്ങള്‍ ഉപഭോഗസംസ്‌കാരത്തിനു വഴിമാറിയതാണ് അടുത്തകാലത്ത് മനുഷ്യരാശിക്കേറ്റ ഏറ്റവും കനത്ത പ്രഹരം.

എന്റെ രോഗചികിത്സയിലൂടെ പ്രകൃതിയുടെ പേരില്‍ അറിയപ്പെടുന്ന ചികിത്സ 'പ്രകൃതി'യില്‍ നിന്നും ഏറെ വിദൂരതയിലാണെന്നും ഞാന്‍ പഠിച്ചു. ആദ്യത്തെ മൂന്നുമാസംകൊണ്ട് ശരീരത്തിലെ എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമാക്കിയ ആഹാരൗഷധങ്ങള്‍ക്ക് എന്നെ പൂര്‍ണ്ണാരോഗ്യത്തിലേക്കു നയിക്കാനായില്ല. പാകം ചെയ്യാത്ത ആഹാരൗഷധങ്ങള്‍ ശരീരത്തിലെ മുഴകളെയും രക്തക്കുഴലുകളിലെ തടസ്സങ്ങളെയും അലിയിച്ചുകളയും. പക്ഷേ എത്രനാള്‍ അത് തുടരണം, എപ്പോള്‍ , എങ്ങനെ മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മദൃക്കായ ചികിത്സകന്‍ തീരുമാനിക്കണം. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എന്റെ പ്രകൃതിചികിത്സകനായില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ പ്രകൃതിയിലെ ചാക്രികമായ മാറ്റങ്ങള്‍ക്കനുസരിച്ച് ആഹാരവിഹാരങ്ങളും മാറ്റേണ്ടതുണ്ട്. അതാണ് മാക്രോബയോട്ടിക്‌സ് രീതി രോഗികളെ പൂര്‍ണ്ണ ആരോഗ്യത്തിലേക്കു നയിക്കുന്നതിന്റെ രഹസ്യം. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ആരോഗ്യകരമായ ആഹാരശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. മാക്രോബയോട്ടിക് ആഹാരക്രമം ആയതിലേക്കുള്ള ഉദാത്തമായ ഒരു വഴി തുറക്കുമെന്നാശിക്കാം.

NB
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി, ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ്  വര്‍ഷങ്ങളോളം പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 

1 അഭിപ്രായം: